Home | Articles | 

Editorial
Posted On: 07/01/20 10:02
ഏക രക്ഷകനെ ഏറ്റുപറയാൻ പകർന്നുകൊടുക്കാൻ നമുക്കുള്ളത് പങ്കുവെക്കാൻ മനസ്സ് കാണിക്കാത്ത ഈ ജനത അനുഭവിക്കാൻ കിടക്കുന്നതേയുള്ളൂ. ഈ നിസ്സംഗത വിഗ്രഹാരാധനയെക്കാൾ മന്ത്ര വാദത്തെക്കാൾ ഭയാനകമായ പാപമാണ്.

 

നിസ്സംഗത

ഇന്ന് കത്തോലിക്കാ വിശ്വാസം കേരളത്തിൽ മാത്രമല്ല ആഗോളതലത്തിൽ വളരെയധികം ആക്രമിക്കപെട്ടുകൊണ്ടിരിക്കുകയാണ്. വിശ്വാസത്തെയും വൈദികരെയും സന്യസ്തരെയും ദേവാലയത്തെയും സഭാ സ്ഥാപനങ്ങളെയും കൂദാശകളെയും ദൈവവചനത്തെയും മാത്രമല്ല ഓരോ വിശ്വാസികളെയും ഓരോ സത്യവിശ്വാസിയും പാവനമായി കരുതുന്ന എല്ലാത്തിനെയും എറിഞ്ഞുടയ്ക്കുന്ന ഒരു സംഘടിത ശ്രമം നടന്നുവരികയാണ്. എന്നാൽ ഇതിനെതിരെ, പ്രതികരിക്കുന്നതിനോ, ചോദ്യം ചെയ്യുന്നതിനോ, സത്യം തിരിച്ചറിഞ്ഞ് വിളിച്ച് പറയുന്നതിനോ അധികമാരും ശ്രമിച്ചു കാണുന്നില്ല. അങ്ങനെ ആരെങ്കിലും മുന്നോട്ട് വന്നാൽ അവരെ ഒറ്റപ്പെടുത്തുകയും, പ്രതികരണം ക്രിസ്തീയ സ്നേഹത്തിന് എതിരാണ് എന്ന് പറഞ്ഞ് അവരുടെ മനോവിശ്വാസത്തെ തകർക്കുകയും ചെയ്യുന്നു. ക്രിസ്ത്യാനികൾ എല്ലാം സഹിക്കേണ്ടവരാണ്, ക്ഷമിക്കേണ്ടവരാണ് എന്നും, അവർ പ്രാർത്ഥിച്ച് ശാന്തരായി ഇരിക്കേണ്ടവരാണ് എന്നും, പ്രതികരിക്കുന്നവർ ക്രിസ്തീയ സ്നേഹത്തിൽ നിന്നും വ്യതിചലിക്കുന്നവരാണ് എന്നുമുള്ള പ്രചരണങ്ങൾ വ്യാപകമാണ്. എന്നാൽ ഇത് എത്രത്തോളം സത്യമാണ്. ദൈവവചനവും കത്തോലിക്കാസഭയുടെ പ്രബോധനങ്ങളും എന്താണ് നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ കർത്താവായ യേശുക്രിസ്തു തന്റെ അവസാനതുള്ളി രക്തം വരെ ചിന്തി നമ്മെ നിത്യ നരകത്തിൽ നിന്നും മോചിപ്പിച്ച് സ്വർഗ്ഗത്തിന് അവകാശികൾ ആക്കിയത് നിശബ്ദരായി ഇരിക്കാൻ ആണോ? സഹായകനായ പരിശുദ്ധാത്മാവിന്റെ വാഗ്ദാനം ചെയ്തത് മൂകമായി ഇരുന്ന് നട്ടെല്ലില്ലാത്ത ഭീരുവിനെപ്പോലെ ജീവിക്കാൻ ആണോ? നിസ്സംഗരായി നിശബ്ദരായി എല്ലാം കണ്ടിരിക്കാൻ ആണോ യേശുക്രിസ്തു പാടു പീഡകൾ ഏറ്റ് രക്തം ചിന്തിയത്. നമ്മുടെ വിശ്വാസത്തെയും കൂദാശകളെയും ദൈവവചനത്തെയും സഭയുടെ അടിസ്ഥാന ശിലയായ പരിശുദ്ധ കുർബാനയേയും പൗരോഹിത്യത്തെയും, സന്യാസത്തെയും, സന്യസ്തരേയും ചെളി വാരിയെറിഞ്ഞ് തെരുവിൽ ചവിട്ടിമെതിക്കുന്നത് കണ്ടുകൊണ്ട് മിണ്ടാതിരിക്കണോ? ഇത്, സഹോദരങ്ങളുടെ കഴുത്തറക്കുന്നതും ഗർഭിണികളുടെ വയർ കുത്തി പിളർക്കുന്നതും ഭവനങ്ങളും ദേവാലയങ്ങളും കഷ്ടപ്പെട്ട് നേടിയ സർവവും അഗ്നിയിൽ എരിക്കപ്പെടുന്നതു കണ്ടിട്ടും കൂടെനടക്കുന്നവർ മിണ്ടാതിരിക്കുന്നത് ക്ഷമയല്ല,ഭീരുത്വമാണ്, അറിവില്ലായ്മയാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ യുടെ ആമുഖത്തിൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ പറയുന്നു സത്യം സംരക്ഷിക്കാനും അത് പ്രചരിപ്പിക്കാനും സഭ അത്യുൽത്സുകയാണ്. 1 തിമോ 2: 4 - “എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.” ലൂക്ക 10:16 - “നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്ക് കേൾക്കുന്നു നിങ്ങളെ നിരസിക്കുന്നവൻ എന്നെ നിരസിക്കുന്നു എന്നെ നിരസിക്കുന്നവൻ എന്നെ അയച്ചവനെ നിരസിക്കുന്നു.” ലൂക്കാ 11 :23 - “എന്നോട് കൂടെയല്ലാത്തവർ എനിക്ക് എതിരാണ്, എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു.” ഈ നിസ്സംഗത, ഈ നിശബ്ദത പാപമാണ്. സ്വർഗ്ഗം നഷ്ടപ്പെടുത്തുന്ന പാപം. ഇത് ഒന്നാം പ്രമാണത്തിന്റെ നഗ്നമായ ലംഘനമാണ്. ഈ നിസ്സംഗത നന്ദിഹീനതയാണ്. ഈ മൗനം ഭീരുത്വമാണ് മന്ത്രവാദത്തെകാൾ വിഗ്രഹാരാധനയെകാൾ, ഭയാനകമാണ്. നമ്മുടെയും വിശ്വാസസമൂഹത്തിന്റെ മാത്രമല്ല ഒരു ജനതയെ ഒരു രാജ്യത്തെ, ലോകത്തെ മുഴുവൻ നിത്യനരകത്തിലേക്ക് തള്ളിവിടാൻ കഴിയുന്ന പാപമാണ് ഈ നിസ്സംഗത. മത്തായി 24:12 “അധർമ്മം വർധിക്കുന്നതിനാൽ പലരുടെയും സ്നേഹം തണുത്തുറഞ്ഞുപോകും.” ലൂക്കാ17:2 “ഈ ചെറിയവരിൽ ഒരുവന് ദുഷ്പ്രേരണ നൽകുന്നതിനേക്കാൾ നല്ലത് കഴുത്തിൽ തിരികല്ല് കെട്ടി കടലിൽ എറിയപ്പെടുന്നതാണ്.” സത്യം അറിയാവുന്നവർ നിശബ്ദരായാൽ സത്യം മറച്ചു വെക്കുന്നതിന് തുല്യമാണ് വഞ്ചനയാണ് കാപട്യമാണ്. ഒരു വഞ്ചകന്റെ വഞ്ചനയെക്കാൾ ഒരു നീതിമാന്റെ മൗനം കൂടുതൽ അപകടമാണ്.

 

ഈ മൗനവും നിസ്സംഗതയും വിശ്വാസികൾക്ക് ഭൂഷണമാണോ? ഇത് ക്ഷമിക്കുന്ന സ്നേഹമാണോ? ഇത് ക്രിസ്തീയ സ്നേഹമല്ല സഹോദരങ്ങളെ ഈ മൗനം ഭയത്തിൽ നിന്നും, സ്വാർത്ഥതയിൽ നിന്നും ഉടലെടുക്കുന്നതാണ്. ആത്മാവബോധം നഷ്ടപ്പെട്ട ക്രിസ്തീയതയാണ്. ഈ നിസ്സംഗത ദീർഘക്ഷമയോ ശാന്തതയോ അല്ല ഭീരുത്വമാണ് പാപമാണ്. ഒന്നാം പ്രമാണത്തിന്റെ ലംഘനമാണ് എന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പറയുന്നു. വെളിപാട് പുസ്തകം 3:15-16 ഇങ്ങനെ പറയുന്നു “നിന്റെ പ്രവർത്തികൾ ഞാനറിയുന്നു. നീ തണുപ്പോ ചൂടോ ഉള്ളവനല്ല തണുപ്പോ ചൂടോ ഉള്ളവനായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാൽ നിന്നെ ഞാൻ എന്റെ വായിൽ നിന്നും തുപ്പികളയും.” കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ നിസ്സംഗതയെ കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത്. എന്താണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം കൊണ്ട് ഉദ്ദേശിക്കുന്നത്? ജോൺപോൾ രണ്ടാമൻ പാപ്പയുടെ വാക്കുകളിൽ പറഞ്ഞാൽ ക്രിസ്തീയ പ്രത്യാശ എന്തെന്നും കത്തോലിക്കാസഭ വിശ്വസിക്കുന്നത് എന്തെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഓരോരുത്തർക്കും കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നൽകപ്പെടുന്നു. മതബോധനം അല്ലെങ്കിൽ വിശ്വാസപരിശീലനം, വിശ്വാസ കൈമാറ്റം എന്നത് (1)ശിഷ്യന്മാരാക്കുക (2) വിശ്വസിക്കുന്നതിലൂടെ യേശുവിന്റെ നാമത്തിൽ ജീവൻ ഉണ്ടാകേണ്ടതിന് അവനാണ് ദൈവത്തിന്റെ പുത്രൻ എന്ന് വിശ്വസിക്കാൻ മനുഷ്യരെ സഹായിക്കുക, (3)ക്രിസ്തുവിലുള്ള ജീവിതത്തിന് അവരെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക അങ്ങനെ അവിടുത്തെ ശരീരമാകുന്ന സഭയെ കെട്ടിപ്പടുക്കുക.

 

സുവിശേഷ പ്രഘോഷണത്തിലൂടെ യേശുവിനെ പ്രഘോഷിക്കുമ്പോൾ യേശുവിനെ പറ്റി കേൾക്കുന്നവരും യേശുവിനെ കേട്ട് വിശ്വസിക്കുന്നവരും ഉണ്ടാകുന്നു. വിശ്വസിക്കുന്നവർ യേശുവിനെ തങ്ങളുടെ ജീവിതത്തിൽ വഴിയും സത്യവും ജീവനുമായി, ഏക രക്ഷകനും നാഥനും ദൈവവുമായി സ്വീകരിക്കുകയും അതിന്റെ അടയാളമായി മാമോദിസ സ്വീകരിച്ച്‌ സത്യ സഭയിലേക്ക് കടന്നു വരുകയും ചെയ്യുന്നു. ഇങ്ങനെ മാമോദിസ സ്വീകരിച്ച്‌ കടന്നുവരുന്ന വ്യക്തികൾ എന്ത് വിശ്വസിക്കണമെന്നും, അവരുടെ വിശ്വാസത്തിന്റെ അടയാളങ്ങൾ എന്തായിരിക്കണമെന്നും, അവർ എങ്ങനെ ജീവിക്കണമെന്നും, അവർ എങ്ങനെ എന്ത് പ്രാർത്ഥിക്കണമെന്നും തിരുവചനത്തിന്റെ അടിസ്ഥാനത്തിൽ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു.

 

ഒരു വിശ്വാസി എന്ത് വിശ്വസിക്കണം- (വിശ്വാസപ്രമാണം)ഒരു വിശ്വാസിയുടെ വിശ്വാസത്തിന്റെ അടയാളങ്ങൾ- ആഘോഷങ്ങൾ എന്തെല്ലാം (കൂദാശകൾ), ഒരു വിശ്വവാസിയുടെ ജീവിതം കൽപ്പനകൾ പാലിച്ചുകൊണ്ടുള്ള ജീവിതം( 10 കൽപ്പനകൾ, തിരുസഭയുടെ കല്പനകൾ) ഒരു വിശ്വാസിയുടെ പ്രാർത്ഥന (സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ) സകല നന്മകളും പ്രധാനം ചെയ്യുന്ന സപ്ത യാചനകൾ ഉൾക്കൊള്ളുന്ന കർത്തൃപ്രാർത്ഥന

 

ഇവിടെ നമ്മൾ ഒരു വിശ്വാസിയുടെ ജീവിതത്തെ നിയന്ത്രിക്കുന്ന പത്ത് കൽപ്പനകളിൽ ഒന്നാമത്തെ കൽപ്പന മർക്കോസ് 12:30 - “നമ്മുടെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണമനസ്സോടും, പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക.” ഈ കൽപ്പനയിൽ മനുഷ്യന്റെ വിളി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. എന്തിനാണ് ദൈവം തന്നെ തന്നെ യേശുക്രിസ്തുവിലൂടെ ലോകത്തിന് വെളിപ്പെടുത്തിയത് CCC- 2085 പറയുന്നു ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും ഉള്ള തന്റെ സൃഷ്ടിക്ക് ചേർന്ന വിധം പ്രവർത്തിച്ചുകൊണ്ട് ദൈവത്തെ വെളിപ്പെടുത്തുക എന്നതാണ് മനുഷ്യനുള്ള വിളി. മതബോധന ഗ്രന്ഥം CCC - 2086ൽ തുടർന്ന് പറയുന്നു പ്രഥമ കൽപ്പന വിശ്വാസം ശരണം (പ്രത്യാശ) സ്നേഹം എന്നിവ ഉൾക്കൊള്ളുന്നു. CCC - 2087 ഖണ്ഡിക തുടർന്നു പറയുന്നു നമ്മുടെ ധാർമിക ജീവിതം അതിന്റെ ഉറവിടം കണ്ടെത്തുന്നത് തന്റെ സ്നേഹം നമുക്ക് വെളിപ്പെടുത്തുന്ന ദൈവത്തിലുള്ള വിശ്വാസത്തിലാണ്. (റോമാ 1:5, റോമാ16:26) വിശുദ്ധ പൗലോസ് ശ്ലീഹാ വിശ്വാസത്തിന്റെ അനുസരണത്തെ നമ്മുടെ പ്രഥമ കടമയായി വിശേഷിപ്പിക്കുന്നു. യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന ഈ രഹസ്യം അവിടുന്ന് പ്രവാചകന്മാരുടെ ലിഖിതങ്ങൾ വഴി ഇപ്പോൾ വെളിപ്പെടുത്തി, ഈ രഹസ്യം നിത്യനായ ദൈവത്തിന്റെ ആജ്ഞയനുസരിച്ച് വിശ്വാസത്തിന്റെ അനുസരണത്തിനായി സകല ജനപദങ്ങൾക്കും അറിയപ്പെട്ടിരിക്കുകയാണ്.

 

 

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പറയുന്നു വിശ്വാസത്തിന് എതിരായി പാപം ചെയ്യാൻ കഴിയും, അത് എങ്ങനെയാണ്? ദൈവത്തോടുള്ള നമ്മുടെ കടമ അവിടുന്നിൽ വിശ്വസിക്കുകയും അവിടുത്തേയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുക എന്നതാണ്. വിവേകത്തോടും ജാഗ്രതയോടും കൂടെ നമ്മുടെ വിശ്വാസത്തെ പോഷിപ്പിക്കാനും അതിന് വിരുദ്ധമായുള്ള എന്തിനെയും പരിത്യജിക്കുവാനും പ്രഥമ കൽപ്പന നമ്മോട് ആവശ്യപ്പെടുന്നു

I - വിശ്വാസത്തിന് എതിരായി പലവിധത്തിൽ പാപം ചെയ്യാൻ കഴിയും.

1) മനപ്പൂർവ്വമായ സംശയം (CCC - 2088) വിശ്വാസത്തെ സംബന്ധിച്ച് ദൈവം വെളിപ്പെടുത്തിയതും വിശ്വസിക്കാന്‍ സഭ നിര്‍ദേശിക്കുന്നതുമായ കാര്യങ്ങളെ സത്യമായി പരിഗണിക്കാതിരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത്.

2) സന്ദേഹം- വെളിപ്പെടുത്തപ്പെട്ട സത്യത്തെ അവഗണിക്കുന്നതോ അതിനെ അംഗീകരിക്കാൻ മനപ്പൂർവ്വം വിസമ്മതിക്കുന്നതോ ആണ് (CCC - 2089)

3) പാഷാണ്ഡത- ദൈവീകവും കാതോലികവുമായ വിശ്വാസത്തോടെ വിശ്വസിക്കേണ്ട ഏതെങ്കിലും ഒരു സത്യത്തെ മാമോദിസ സ്വീകരണത്തിന് ശേഷം ദുർ വാശിയോടെ നിഷേധിക്കുന്നതോ, അതിനെ സംബന്ധിച്ചുള്ള വാശിയോടെ സംശയിക്കുന്നതോ ആണ് പാഷാണ്ഡത.

4) വിശ്വാസത്യാഗം- ക്രൈസ്തവ വിശ്വാസത്തെ സമ്പൂർണമായി ഉപേക്ഷിക്കുന്നതാണ് വിശ്വാസത്യാഗം.

5) ശീശ്മ- മാർപാപ്പയോടുള്ള വിധേയത്വത്തിൽ നിന്നോ അദ്ദേഹത്തിന്റെ കീഴിലുള്ള സഭയുടെ അംഗങ്ങളുമായുള്ള സംസർഗ്ഗത്തിൽ നിന്നോ പിൻമാറുന്നതാണ് ശീശ്മ

II- പ്രത്യാശ CCC - 2090

ദൈവത്തിന് പ്രതിസ്നേഹം നൽകാനും സ്നേഹത്തിന്റെ കൽപ്പനകൾ അനുസരിച്ച് പ്രവർത്തിക്കാനും വേണ്ട കഴിവ് ദൈവം തനിക്ക് നൽകുമെന്ന് മനുഷ്യൻ പ്രത്യാശിക്കണം. പ്രത്യാശയ്ക്ക് എതിരായി പലവിധത്തിൽ പാപം ചെയ്യാൻ കഴിയും

1- CCC - 2091- നിരാശ - മനുഷ്യനു ദൈവത്തില്‍ നിന്നുള്ള തന്‍റെ വ്യക്തിപരമായ രക്ഷയോ' അതു നേടുന്നതിനുള്ള സഹായമോ, തന്‍റെ പാപങ്ങളുടെ മോചനമോ സംബന്ധിച്ച പ്രത്യാശ മനുഷ്യനു നഷ്ടമാകുന്നു. നിരാശ ദൈവത്തിന്റെ നന്‍മയ്ക്കും, അവിടുത്തെ നീതിക്കും എന്തെന്നാല്‍ കര്‍ത്താവ് തന്റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ് അവിടുത്തെ കാരുണ്യത്തിനും എതിരാണ്.

2- CCC - 2092- ഔദ്ധത്യം - ഔദ്ധത്യം രണ്ടുതരം ഉണ്ട്. ഒന്നുകില്‍, മനുഷ്യന്‍ തന്റെ തന്നെ കഴിവുകളില്‍ മൂഢമായി വിശ്വസിക്കുന്നു (ഉന്നതത്തില്‍നിന്നുള്ള സഹായമില്ലാതെ തന്നെത്തന്നെ രക്ഷിക്കാന്‍ കഴിയുമെന്നു വിശ്വസിച്ചു കൊണ്ട്); അല്ലെങ്കില്‍, ദൈവത്തിന്റെ സര്‍വശക്തിയിലോ അവിടുത്തെ കാരുണ്യത്തിലോ മൂഢമായി വിശ്വസിക്കുന്നു (മാനസാന്തരം കൂടാതെതന്നെ അവിടുത്തെ മാപ്പുനേടാമെന്നും അര്‍ഹത കൂടാതെ മഹത്ത്വം നേടാമെന്നും പ്രതീക്ഷിച്ചുകൊണ്ട്).

III- സ്നേഹം CCC - 2093

ദൈവത്തിന്‍റെ സ്നേഹത്തിലുള്ള വിശ്വാസം ദൈവികസ്നേഹത്തോട് ആത്മാര്‍ത്ഥമായ സ്നേഹത്തോടെ പ്രത്യുത്തരിക്കാനുള്ള വിളിയും കടമയും ഉള്‍ക്കൊള്ളുന്നു. ദൈവത്തെ എല്ലാറ്റിലും ഉപരിയായി സ്നേഹിക്കാനും എല്ലാ സൃഷ്ടികളെയും അവിടുത്തേക്കു വേണ്ടിയും അവിടുത്തെ പ്രതിയും സ്നേഹിക്കാനും ഒന്നാമത്തെ കല്‍പന നമ്മെ കടപ്പെടുത്തുന്നു.

കർത്താവിൻറെ ഏറ്റവും വലിയ കല്പന സ്നേഹത്തിൻറെ കൽപ്പനയാണ്.(രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ) നിസ്സംഗത സ്നേഹത്തിന് എതിരായ പാപങ്ങളിൽ പ്രഥമസ്ഥാനത്താണ്.

CCC - 2094 ദൈവ സ്നേഹത്തിന് എതിരായി പലവിധത്തിൽ നമുക്ക് പാപം ചെയ്യാൻ കഴിയും. 1) നിസ്സംഗത 2) നന്ദിഹീനത 3) മന്ദോഷ്ണത 4) മടി, അലസത 5) ദൈവവിദ്വേഷം

 

1) നിസ്സംഗത: ദൈവീക സ്നേഹത്തെ പറ്റിയുള്ള പരിചിന്തനം അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നു. അത് അതിന്റെ മുൻപേ വരുന്ന ദൈവീക സ്നേഹത്തെ അവഗണിക്കുകയും അതിന്റെ ശക്തിയെ നിഷേധിക്കുകയും ചെയ്യുന്നു. തുടർന്ന് നന്ദിഹീനത, മന്ദോഷ്ണത, മടി, (അലസത), ദൈവവിദ്വേഷം. കത്തോലിക്കാസഭയുടെ പ്രബോധനം അനുസരിച്ച് അതിശക്തമായ ഒന്നാം പ്രമാണ ലംഘനമാണ് നിസ്സംഗത അല്ലെങ്കിൽ മൂകത. അത് ഒരു പീഡയാണ് പൈശാചിക പീഡ. തിരുവചനങ്ങളിൽ മൂകതയുടെ ദുരാത്മാവിനെകുറിച്ച് ധാരാളം വചനങ്ങളുണ്ട്. യേശു അതിനെ മൂകതയുടെ പിശാചിനെ പുറത്താക്കുന്നുണ്ട് ചിലപ്പോൾ മൂകത ദൈവം അനുവദിച്ചുനൽകുന്ന ശിക്ഷണമാകാറുണ്ട്. ദൈവ സ്നേഹത്തിന് എതിരെയുള്ള പാപമാണ് നിസ്സംഗത എന്ന് സഭ നമ്മെ പഠിപ്പിക്കുന്നു. എന്ത് കണ്ടാലും പ്രതികരിക്കാത്ത മിണ്ടാത്ത അവസ്ഥ ഒരു അടിമത്തമാണ്. മൂകതയുടെ ദുരാത്മാവിന്റെ, പിശാചിന്റെ അടിമത്തം. നമുക്കു ചുറ്റും നോക്കൂ നമ്മുടെ കൺമുമ്പിൽ സ്ത്രീത്വം അപമാനിക്കപ്പെടുന്നത് കണ്ടാലും, പൗരാവകാശങ്ങൾ ധ്വംശിക്കപ്പെടുന്നത് കണ്ടാലും, അനീതിയും അക്രമവും അഴിമതിയും വർദ്ധിക്കുന്നത് കണ്ടാലും, ഭക്ഷണസാധനങ്ങളിൽ വിഷം കലർത്തിയാലും പ്രകൃതി തകർക്കപ്പെടുന്നത് കണ്ടാലും, സഹോദരങ്ങൾ കൺമുമ്പിൽ ക്രൂരമായി പിച്ചിച്ചീന്തപ്പെടുന്നത് കണ്ടാലും സത്യവിശ്വാസം തകർക്കപ്പെടുന്നത് കണ്ടാലും നാം സുരക്ഷിത കോണുകളിൽ ഇരുന്ന് വീക്ഷിക്കുകയേയുള്ളൂ. കുരിശിൽ പീഡനങ്ങളേറ്റ് ചോരവാർന്നു കിടക്കുന്ന യേശുവിനെ നോക്കി നമുക്ക് ഒരുപ്രാർത്ഥനയെയുള്ളൂ. എന്റെയും എന്റെ കുടുംബത്തിന്റെയും കുരിശ് ഒന്ന് എടുത്തു മാറ്റണമേ ഞാൻ സാക്ഷിയായികൊള്ളാം. തന്റെ കുത്തിപിളർക്കപെട്ട ഹൃദയത്തിലെ അവസാന തുള്ളി രക്തവും ഊറ്റിതന്ന് നമ്മുടെ വിശപ്പുമാറ്റാൻ തന്റെ ഹൃദയം മുറിച്ചു പകുത്തു തന്നവന്റെ ഹൃദയം ഭക്ഷിച്ച് ദൈവസ്നേഹത്തിലും പരസ്നേഹത്തിലും തുടിക്കേണ്ട നമ്മുടെ ഹൃദയം സ്നേഹം തണുത്തുറഞ്ഞ സ്വാർത്ഥതയാൽ ഭയത്താൽ നിറഞ്ഞിരിക്കുന്നു. സ്വർഗ്ഗം വിട്ട് ഇറങ്ങിവന്ന് സ്നേഹത്താൽ പ്രതികരിച്ച ദൈവത്തിന്റെ അരുമ ശിഷ്യർ ഇന്ന് സുരക്ഷിത കേന്ദ്രങ്ങൾ വിട്ട് ഇറങ്ങാൻ തയ്യാറല്ല. ഇത് കണ്ട് ക്രൂശിത രൂപങ്ങൾ രക്തകണ്ണുനീർ വാർക്കുകയും. പ്രകൃതി രൂക്ഷമായി പ്രതികരിക്കുകയും ചെയ്യുന്നു. യേശുക്രിസ്തു നമ്മെ പഠിപ്പിച്ച സ്നേഹം ഇതല്ല. ഇത് ക്ഷമിക്കുന്ന സ്നേഹമല്ല. ഇത് ഭീരുത്വമാണ് നിത്യ നരകത്തിലേക്കുള്ള ഭയാനകമായ യാത്രയുടെ തുടക്കം. നമ്മുടെ സത്യവിശ്വാസവും വിശ്വാസത്തിന്റെ അടയാളങ്ങളും തെരുവിൽ പന്നികളുടെ മുമ്പിൽ ചൊരിയപ്പെട്ട മുത്തുകളെ പോലെ ചവിട്ടി അരക്കപ്പെടുന്നത് കണ്ടിട്ടും നിശബ്ദമായി പോകുന്നത് ക്ഷമയല്ല ഭീരുത്വമാണ്. യോഹന്നാൻ 18:22-23 ഇങ്ങനെ പറയുന്നു “അവന്‍ ഇതു പറഞ്ഞപ്പോള്‍ അടുത്തു നിന്നിരുന്ന സേവകന്‍മാരിലൊരുവന്‍, ഇങ്ങനെയാണോ പ്രധാനപുരോഹിതനോടു മറുപടി പറയുന്നത്‌ എന്നു ചോദിച്ചുകൊണ്ട്‌ യേശുവിനെ അടിച്ചു.
യേശു അവനോടു പറഞ്ഞു: ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ അടിക്കുന്നു? പീഡാനുഭവവേളയിൽ 5480 ൽ അധികം അടികൾ ഈശോ ശരീരത്തിൽ ഏറ്റുവാങ്ങിയിട്ടുണ്ട് എന്നാണ് വിശുദ്ധ ബ്രിജിത്തയ്ക്കു വെളിപ്പെടുത്തപ്പെട്ടത്. 5479 അടികളും ഈശോ നിശബ്ദമായി സഹിച്ചു. എന്നാൽ പ്രധാന പുരോഹിതന്റെ മുൻപിൽ വച്ച് സേവകൻ യേശു പറഞ്ഞ മറുപടിയിൽ കോപിഷ്ഠനായി ഇങ്ങനെയാണോ പ്രധാന പുരോഹിതനോട് സംസാരിക്കുന്നത് എന്ന് ചോദിച്ചു യേശുവിനെ അടിച്ചു. അതുവരെ നിശബ്ദനായി സഹിച്ചുകൊണ്ടിരുന്ന നമ്മുടെ കർത്താവ് പ്രതികരിക്കുകയാണ്. നീ എന്തിന് എന്നെ അടിച്ചു ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ് നിസ്സംഗതക്ക് എതിരെ അതിശക്തമായ ഒരു സുവിശേഷ സന്ദേശമാണ് ഈ സുവിശേഷ ഭാഗത്തിലൂടെ ഈശോ നമ്മോടു പറയുന്നത്. നമുക്കറിയാം യേശു ഉരുവിടുന്നത് എല്ലാം ദൈവത്തിന്റെ തിരുവചനങ്ങൾ ആണ്. ആ വചനം ചോദ്യംചെയ്യുന്ന സേവകനോട് പ്രതികരിക്കുന്നതിലൂടെ ഈശോ കുരിശിന്റെ മുമ്പിലും പീഡനങ്ങൾക്ക് നടുവിലും നമുക്ക് ഒരു സാക്ഷ്യം നൽകുന്നു. ദൈവവചനത്തിന് നേരെ ആക്രമണം ഉണ്ടാകുമ്പോൾ നാം ജാഗരൂകരായിരിക്കണമെന്ന് വിവേകത്തോടെ ധീരതയോടെ പ്രതികരിക്കണമെന്ന്. വിശ്വാസത്തെയും, വചനത്തെയും, കൂദാശകളെയും അവഹേളിക്കുന്നതും, ചോദ്യം ചെയ്യുന്നതും തകർക്കുന്നതും നോക്കിനിൽക്കുന്നതും ക്ഷമയല്ല ഭീരുത്വമാണ് സ്നേഹമല്ല നിസ്സംഗതയാണ്,സ്വാർത്ഥതയാണ്. ഇത് ഒന്നാം പ്രമാണത്തിന്റെ അതിശക്തമായ ലംഘനമാണ്.

 

1പത്രോസ് 3:15- ക്രിസ്തുവിനെ കർത്താവായി ഹൃദയത്തിൽ പൂജിക്കുവിൻ നിങ്ങൾക്കുള്ള പ്രത്യാശയെ പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാൻ സദാസന്നദ്ധരായിരിക്കുവിൻ. നമ്മുടെ വിശ്വാസമായ വഴിയും സത്യവും ജീവനും ആയ യേശുവിനെക്കുറിച്ച് ആരുടെ മുമ്പിലും ഏറ്റുപറയുവാനും വിശദീകരിക്കുവാനും ക്രിസ്തുവിന്റെ കുരിശിലെ സ്നേഹം നമ്മെ കടപ്പെടുത്തിയിരിക്കുന്നു. യേശുവിന്റെ സ്നേഹത്താൽ വീണ്ടെടുക്കപ്പെട്ട അതിന്റെ സൗഭാഗ്യം നിത്യവും അനുഭവിച്ചുകൊണ്ടിരിക്കുന്ന നാം യേശുവിന്റെ കുരിശിലെ സ്നേഹം നാം മൂടിവെക്കുന്നുവെങ്കിൽ യേശു നമ്മുടെ മാത്രമല്ല മാനവകുലത്തിന് മുഴുവൻ രക്ഷകനാണ് എന്ന് വിളിച്ചു പറയുവാൻ മടിക്കുന്നുണ്ടെങ്കിൽ നമ്മുടെ സ്നേഹം തണുത്തുറഞ്ഞു നമ്മൾ നിസ്സംഗരാണ്, ഭീരുക്കളാണ്. ഇന്ന് നാം എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിലെ അസ്ഥികളുടെ താഴ്‌വരയാണ്, ജീവനും മാംസവുമുള്ള അസ്ഥികൾ. നമ്മുടെ സഭയെ സഹോദരങ്ങളെ ദുഷിക്കുമ്പോൾ സത്യം അറിയാവുന്ന നാം നിശബ്ദരായിരുന്നാൽ അത് കള്ള സാക്ഷ്യമാണ്. എട്ടാം പ്രമാണ ലംഘനമാണ് CCC - 2477 . വ്യക്തികളുടെ സത്പേരിനോടുള്ള ആദരവ് അവര്‍ക്ക് അന്യായമായ ക്ഷതം വരുത്തുവാന്‍ സാധ്യതയുള്ള ഓരോ മനോഭാവത്തെയും വാക്കിനെയും നിരോധിക്കുന്നു:

 

വിവേകരഹിതമായ വിധിനിര്‍ണയം - അയല്‍ക്കാരന്റെ ധാര്‍മിക തെറ്റിനെ, മതിയായ
അടിസ്ഥാനമില്ലാതെ മൗനംകൊണ്ടാണെങ്കില്‍പോലും ശരിയാണെന്നു സങ്കല്‍പിക്കുന്നത്;

അപകീര്‍ത്തിപ്പെടുത്തല്‍ - വസ്തുനിഷ്ഠമായി സാധുവായ കാരണമില്ലാതെ മററുള്ളവന്റെ
തെറ്റുകളെയും പരാജയങ്ങളെയും അവയെപ്പററി അറിയാത്തവരോടു പറയുന്നത്.

ഏഷണി - സത്യത്തിനു വിരുദ്ധമായ പ്രസ്താവനകളിലൂടെ, മററുള്ളവരുടെ സത്പേരിനു
ദ്രോഹം ചെയ്യുകയും അവരെപ്പററി തെറ്റായി വിധിനിര്‍ണയങ്ങള്‍ക്കു സന്ദര്‍ഭം നല്‍കുകയും
ചെയ്യുന്നത്.

ഇപ്പോൾ ഈ നിശബ്ദത നിസ്സംഗത വെടിയണമെന്ന് നാം ആഗ്രഹിച്ചാലും നടക്കുന്നില്ല. പല വിശ്വാസികൾക്കും വിശ്വാസി സമൂഹത്തിനും നിസ്സംഗത വെടിയണമെന്ന് ആഗ്രഹമുണ്ട് പക്ഷേ സാധിക്കുന്നില്ല. നാം ഇന്ന് മനപ്പൂർവ്വം അല്ലെങ്കിലും നിസ്സംഗരായി പിശാചിന്റെ ചട്ടുകങ്ങളായി മാറുകയാണ്. പല കാര്യങ്ങളും നാം വിളിച്ചു പറയുന്നു, പക്ഷേ ലോകം കേൾക്കുന്നില്ല മൂകത ഭേദിച്ച ആ ശബ്ദങ്ങൾ പുറത്തുവരുന്നില്ല. സ്നേഹം തണുത്തുറഞ്ഞു പോയിരിക്കുന്നു. യേശുക്രിസ്തുവിന്റെ തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ട നാം യേശുക്രിസ്തു ഏക രക്ഷകനാണെന്ന് പ്രഘോഷിക്കാൻ കടപ്പെട്ടവരാണ്. എന്നാൽ ഇന്ന് നമുക്ക് അതിനു സാധിക്കുന്നില്ല. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ 1 :5- 25... സഖറിയാ പുരോഹിതനെ പോലെ മൂകനായി അല്ലെങ്കിൽ സർവ്വശക്തനായ ദൈവം നമ്മെ മൂകരാക്കി മാറ്റി.

 

 

430 വർഷം ഈജിപ്തിലെ ഫറവോയുടെ അടിമകളായി കഴിഞ്ഞതിനുശേഷം മോശ വഴി ദൈവം അത്ഭുതകരമായി രക്ഷപ്പെടുത്തിയ ഒരു സമൂഹം, ഒരു ജനത അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും, യാക്കോബിന്റെയും ദൈവമായ കർത്താവിനോട് എന്നെന്നും കർത്താവിനെ ആരാധിച്ചു കൊള്ളാമെന്നും നിയമങ്ങളനുസരിച്ചു കൊള്ളാമെന്നും ഉടമ്പടി ചെയ്ത ഉടമ്പടിയുടെ ജനം, പകൽ മേഘസ്തംഭത്തിൽ തണലായും രാത്രി അഗ്നി സ്തംഭത്തിൽ വെളിച്ചമായും ചൂടായും കോട്ടയായും ഭക്ഷണത്തിന് കാടപക്ഷിയും മന്നയും, തേഞ്ഞു പോകാത്ത ചെരുപ്പും, നിറംമങ്ങാത്ത ഉടുപ്പും, ചെല്ലുന്നിടത്തൊക്കെ വറ്റാത്ത ഉറവയും, ദൈവാനുഭവത്തിന്റെ ഒളിമങ്ങാത്ത ഓർമ്മയുമായി ചെങ്കടൽ കടന്ന് തേനും പാലും ഒഴുകുന്ന കാനാൻ ദേശം സ്വന്തമാക്കിയ ഉടമ്പടിയുടെ ജനതയുടെ പിൻ തലമുറക്കാരൻ - സഖറിയ പുരോഹിതൻ- അടിമത്തത്തിൽ നിന്നും ലോകത്തിലെ ഏറ്റവും സമ്പന്നമായ മാറിയ ജനതയുടെ, ഇസ്രായേലിന്റെ ദൈവത്തിന്റെ അത്ഭുത ഇടപെടലുകളുടെ പഴയ ചരിത്രവും കല്പനകളും പ്രവചനങ്ങളും കൺമുമ്പിൽ കെട്ടിത്തൂക്കിയ സർവ്വശക്തനായ ദൈവത്തിന്റെ മഹത്വം പേറുന്ന ജനതയുടെ പ്രത്യാശയായ വരാൻപോകുന്ന രക്ഷകനെ ഉറ്റു നോക്കിക്കൊണ്ട് ബലിയർപ്പിക്കാൻ ചെന്ന പുരോഹിതൻ, ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥിച്ചു യാചിച്ചു കൊണ്ടിരുന്ന സഖറിയാ പുരോഹിതൻ, ദൈവാലയത്തിൽ പ്രത്യക്ഷപ്പെട്ട ദൈവത്തിന്റെ ശബ്ദത്തെ അവിശ്വസിച്ചപ്പോൾ ദൈവം സഖറിയാ പുരോഹിതന് കൊടുത്ത ഒരു ശിക്ഷയായിരുന്നു മൂകത. യഥാകാലം നിറവേറ്റേണ്ട എന്റെ വചനം നീ അവിശ്വസിച്ചു അതിനാൽ നീ ഇനി കുറച്ചുകാലം മൂകനായിരിക്കട്ടെ. സഖറിയാ പുരോഹിതന്റെ സംസാരശക്തി എടുത്തുമാറ്റി മൂകനാക്കി.

 

ഇന്ന് സഭാ അനുഭവിക്കുന്ന ഈ മൂകതയുടെ, നിസ്സംഗതയുടെ കാരണം അന്വേഷിച്ച് നാം എവിടെയും പോകണ്ട. തന്റെ ഹൃദയരക്തം ഊറ്റി കൊടുത്ത തന്റെതാക്കിമാറ്റിയ ഒരു ജനത യേശുക്രിസ്തു ഏക രക്ഷകനും നാഥനുമായ ദൈവമാണെന്ന് പ്രഘോഷിക്കാനുള്ള നമ്മുടെ മടി ലജ്ജ ഭീരുത്വം അവിശ്വാസം ദൈവിക ഇടപെടലുകളെ അംഗീകരിക്കാൻ സ്വീകരിക്കാൻ നമുക്കുള്ള അവിശ്വാസം ദൈവവചനത്തോടുള്ള അവിശ്വസ്തത ദൈവം നമ്മെ മൂകരാക്കി മാറ്റി എന്നതല്ലേ യാഥാർത്ഥ്യം.

 

ദൈവം നമ്മോട് ചോദിക്കുന്നു വഴിയും സത്യവും ജീവനും ആയ യേശുവിനെ പങ്കുവയ്ക്കാൻ ആർ എനിക്കു വേണ്ടി പോകും? യേശുവിനെപോലെ ജനിച്ച ആരുണ്ട്? യേശുവിനെപ്പോലെ ജീവിച്ച ആരുണ്ട്? യേശുവിനെപോലെ പീഡകൾ സഹിച്ച് മരിച്ച ആരുണ്ട് ? യേശുവിനെപോലെ മരണത്തെ ജയിച്ച് ഉയർത്തെഴുന്നേറ്റ ആരുണ്ട് ? ഉതഥാനം ചെയ്ത ആരുണ്ട് ? നിങ്ങൾക്ക് സ്ഥലം ഒരുക്കിയതിന് ശേഷം തിരിച്ച് വന്നു നിങ്ങളെയും കൊണ്ടുപോകാം എന്ന് നമ്മോട് പറഞ്ഞ വേറെ ഏതു ദൈവമാണ് ഉള്ളത് ? സഹോദരങ്ങളെ നമ്മുടെ ആത്മാവിന്റെയും ശരീരത്തിന്റെയും മനസ്സിന്റെയും തലത്തിൽ രക്ഷയും അത്ഭുതങ്ങളും അടയാളങ്ങളും നിത്യജീവനും നൽകാൻ കഴിയുന്ന, വേറെ ഏതു രക്ഷകനാണ് ഉള്ളത് ? യേശു നാമം ശക്തമാണ് ബന്ധനങ്ങളെ അഴിക്കുന്ന നാമം, വിടുതൽ നൽകുന്ന നാമം, പിശാചുക്കളെ ബഹിഷ്കരിക്കുന്ന നാമം, സ്വർഗ്ഗം തുറക്കുന്ന നാമം, പാപമോചനം നൽകുന്ന നാമം, പരിശുദ്ധാത്മാവിനെ നൽകുന്ന നാമം, ലോകചരിത്രത്തെ രണ്ടായി കീറിമുറിച്ച നാമം, സകല മനുഷ്യരുടെയും രക്ഷയ്ക്കുള്ള ഏക നാമം.

 

അത്ഭുതങ്ങളും അടയാളങ്ങളും നമ്മെ വിശ്വാസത്തിൽ ആഴപെടുത്തിയില്ല. ദൈവം ആഗ്രഹിക്കുന്ന ഫലം പുറപ്പെടുവിക്കുന്ന, സ്നേഹിക്കുന്ന, പങ്കുവയ്ക്കുന്ന, ഏറ്റുപറയുന്ന സാക്ഷ്യംവഹിക്കുന്ന പരസ്പരം സഹായിക്കുന്ന വിശ്വാസം നമുക്കില്ലാതെപോയി. നൂറുകണക്കിന് തീർഥാടന കേന്ദ്രങ്ങൾ നിരവധി ധ്യാനകേന്ദ്രങ്ങൾ ആയിരക്കണക്കിന് പള്ളികൾ നിത്യരാധന കേന്ദ്രങ്ങൾ പതിനായിരക്കണക്കിന് വൈദികർ സന്യസ്തർ കഴിവും സ്വാധീനവുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ എത്ര സമ്പന്നമാണ് ഈ സഭ. നമ്മൾ തിരയുകയാണ് യേശുവിനെ ആമസോൺ കാടുകളിൽ പുരാണങ്ങളിൽ ഐതിഹ്യങ്ങളിൽ മണലാരണ്യങ്ങളിൽ, നമ്മൾ പ്രതിഷ്ഠിക്കുകയാണ് യേശുവിനെ നിലവിളക്കുകളിലും
പൂക്കളങ്ങളിലും, നമ്മൾ മാറ്റുകയാണ് യേശുവിനെ അജ്ഞാത ദൈവമായി പ്രകാശമായി അന്യ മത ഗ്രന്ഥങ്ങളെ വിജാതീയ വിശ്വാസങ്ങളെ നമുക്ക് കൗതുകമുണർത്തുന്ന എന്തിനെയും അൾത്താരയിൽ സക്രാരിക്കു മുമ്പിൽ, പ്രതിഷ്ഠിക്കാൻ വ്യഗ്രത കാണിക്കുന്ന ജനത അവിശ്വസ്തരാണ്.ഏക രക്ഷകനെ ഏറ്റുപറയാൻ പകർന്നുകൊടുക്കാൻ നമുക്കുള്ളത് പങ്കുവെക്കാൻ മനസ്സ് കാണിക്കാത്ത ഈ ജനത അനുഭവിക്കാൻ കിടക്കുന്നതേയുള്ളൂ. ഈ നിസ്സംഗത വിഗ്രഹാരാധനയെക്കാൾ മന്ത്ര വാദത്തെക്കാൾ ഭയാനകമായ പാപമാണ്. അനേകകോടി വിശുദ്ധരും രക്തസാക്ഷികളും രക്തം ചിന്തി സംരക്ഷിച്ച് നമുക്ക് കൈമാറി തന്ന വിശ്വാസം, സിംഹത്തിന് ഇരയായപ്പോഴും തീപ്പന്തങ്ങളായി ജ്വലിച്ചപ്പോഴും പട്ടിണികൊണ്ടും വാളുകൊണ്ടും മരിച്ചുവീണപ്പോഴും ഉടയാതെ ഉള്ളംകൈയിൽ താങ്ങി ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് കൈമാറിയ വിശ്വാസം, ജാഗരൂകതയോടെ സംരക്ഷിക്കാനും അനന്തരം അടുത്ത തലമുറക്ക് കൈമാറുവാനും നമുക്ക് കടമയുണ്ട് കടപ്പാടുണ്ട് ബാധ്യതയുണ്ട്. ഇല്ലെങ്കിൽ ദൈവതിരു സന്നിധിയിൽ നാം മറുപടി പറയേണ്ടിവരും. ഇന്ന് വിശ്വാസിസമൂഹം വേദനിക്കുകയാണ്. (എശയ്യാ 51 :18) “അവൾ പ്രസവിച്ച പുത്രന്മാരിൽ ആരും അവളെ നയിക്കാനില്ല അവൾ പോറ്റിയ പുത്രന്മാരിൽ ആരും അവളെ കൈപിടിച്ച് നടത്താനില്ല.” രണ്ടാം ലോക മഹായുദ്ധത്തിൽ 1933 ജർമ്മനിയിൽ ജനാധിപത്യത്തിൻറെ തുരുത്തായിരുന്ന റിഷ്സ്റ്റാഗ് പാർലമെൻറ് മന്ദിരം ഹിറ്റ്ലറുടെ നാസിപ്പട തീവെച്ച് നശിപ്പിച്ചപ്പോൾ മാർട്ടിൻ നിയോ മുള്ളർ എന്ന വൈദികൻ കുറിച്ചിട്ടു. എങ്ങനെ ഒരു രാജ്യം ഇല്ലാതെയാകും ഒരു ജനത ഇല്ലാതെയാകും ഒരു വിശ്വാസം ഇല്ലാതെയായാകും. ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു ഞാൻ ശബ്ദിച്ചില്ല കാരണം ഞാനൊരു കമ്മ്യൂണിസ്റ്റായിരുന്നില്ലല്ലോ? പിന്നീട് അവർ ട്രേഡ് യൂണിയൻ പ്രവർത്തകരെ തേടിവന്നു ഞാൻ ശബ്ദിച്ചില്ല കാരണം ഞാനൊരു ട്രേഡ് യൂണിയൻ പ്രവർത്തകൻ ആയിരുന്നില്ലല്ലോ? പിന്നീട് അവർ ജൂതന്മാരെ തേടി വന്നുഞാൻ ശബ്ദിച്ചില്ല കാരണം ഞാൻ ഒരു ജൂതൻ ആയിരുന്നില്ലല്ലോ? അവസാനം അവർ
എനിക്കായി വന്നു എന്നാൽ എനിക്കു വേണ്ടി ശബ്ദിക്കാൻ ആരുമുണ്ടായിരുന്നില്ലല്ലോ?
ഈ നിശബ്ദത ഈ നിസ്സംഗത ഈ മൗനം അപകടമാണ് പാപമാണ്. ഉണരാം നമുക്ക് വെടിയാൻ നമുക്ക് മൗനം സ്നേഹംകൊണ്ട് നിറയാം പ്രതികരിക്കുന്നവരാകാം.

 

എഫേസോസ്‌ 6 : 10-18 “അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്‌തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തു നില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്‍മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്‌.അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട്‌ പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.
അതിനാല്‍, സത്യം കൊണ്ട്‌ അരമുറുക്കി, നീതിയുടെ കവചം ധരിച്ച്‌ നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍. സര്‍വോപരി, ദുഷ്‌ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന്‌ നിങ്ങളെ ശക്‌തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്‌ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍.
നിങ്ങള്‍ അപേക്‌ഷകളോടും യാചനകളോടും കൂടെ എല്ലാസമയവും ആത്മാവില്‍ പ്രാര്‍ഥനാനിരതരായിരിക്കുവിന്‍. അവിശ്രാന്തം ഉണര്‍ന്നിരുന്ന്‌ എല്ലാ വിശുദ്ധര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുവിന്‍.”

 

ഓരോ വിശ്വാസിയും ജീവിക്കുന്ന ദൈവവചനങ്ങളായി ലോകത്തിൻറെ പ്രകാശമായി ഭൂമിയുടെ ഉപ്പായി മലമേൽ ഉയർത്തപ്പെട്ട ഗോപുരംപോലെ പീഠത്തിൽ കൊളുത്തപ്പെട്ട ദീപം പോലെ നിസ്സംഗത വെടിഞ്ഞ് നിശബ്ദത വെടിഞ്ഞ് ഉയർന്നു പ്രശോഭിക്കുവാൻ ശക്തി ലഭിക്കാൻ വേണ്ടി നിരന്തരം പ്രാർത്ഥിക്കാം. നിത്യ സഹായകാ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ. വിശ്വസിക്കാം യേശുവിൻറെ വാഗ്ദാനത്തിൽ.

 

“നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട്‌ എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്‌തുതരും.
യോഹന്നാന്‍”. 14 : 13-14

“എന്നാല്‍, എന്റെ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും.
യോഹന്നാന്‍”. 14 : 26

“ഞാന്‍ പിതാവിന്റെ അടുത്തുനിന്ന്‌ അയയ്‌ക്കുന്ന സഹായകന്‍, പിതാവില്‍നിന്നു പുറപ്പെടുന്ന ആ സത്യാത്‌മാവ്‌, വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച്‌ സാക്‌ഷ്യം നല്‍കും.
യോഹന്നാന്‍”. 15 : 26joy john

 

By
Joy John




Article URL:







Quick Links

ഏക രക്ഷകനെ ഏറ്റുപറയാൻ പകർന്നുകൊടുക്കാൻ നമുക്കുള്ളത് പങ്കുവെക്കാൻ മനസ്സ് കാണിക്കാത്ത ഈ ജനത അനുഭവിക്കാൻ കിടക്കുന്നതേയുള്ളൂ. ഈ നിസ്സംഗത വിഗ്രഹാരാധനയെക്കാൾ മന്ത്ര വാദത്തെക്കാൾ ഭയാനകമായ പാപമാണ്.

നിസ്സംഗത ഇന്ന് കത്തോലിക്കാ വിശ്വാസം കേരളത്തിൽ മാത്രമല്ല ആഗോളതലത്തിൽ വളരെയധികം ആക്രമിക്കപെട്ടുകൊണ്ടിരിക്കുകയാണ്. വിശ്വാസത്തെയും വൈദികരെയും സന്യസ്തരെയും ദേവാലയത്തെയും സഭാ സ്ഥാപനങ്ങളെയും കൂദാശകളെയും... Continue reading